സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ (ഖ.സി) (മ.1891)


സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ (ഖ.സി) (മ.1891)
(സൂഫിവര്യൻ സയ്യിദ് മുഹമ്മദ് മശ്ഹൂർ മുല്ലക്കോയതങ്ങളുടെ പിതാവ്).

യമനിലെ ഹള്റമൗത്തിൽ നിന്ന് മലബാറിലെ വടകരയിൽ എത്തിച്ചേർന്ന സയ്യിദ് അബ്ദുറഹ്‌മാൻ മശ്ഹൂർ തങ്ങളുടെ സന്താന പരമ്പരയിലെ വടകര താഴെയങ്ങാടിയിലെ മുഹമ്മദ് മശ്ഹൂർ തങ്ങളുടെയും, കാരക്കാട് പുതിയപുരയിൽ സയ്യിദത്ത് ആയിശ ബീവിയുടെയും പുത്രനായി സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ ജനിച്ചു. സയ്യിദത്ത് ആയിശ ബീവിയെ കൂടാതെ പിതാവ് മറ്റൊരു വിവാഹവും ചെയ്തിട്ടുണ്ട്. ഇരു ദാമ്പത്യങ്ങളിലായി സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങളെ കൂടാതെ സയ്യിദ് ഹസൻ മശ്ഹൂർ കോയഞ്ഞിക്കോയതങ്ങൾ, സയ്യിദ് ഹുസൈൻ മശ്ഹൂർ തങ്ങൾ, സയ്യിദ് ഹാമിദ് മശ്ഹൂർ തങ്ങൾ, സയ്യിദ് അഹ്‌മദ് മശ്ഹൂർ തങ്ങൾ, സയ്യിദ് അബു മശ്ഹൂർ തങ്ങൾ തുടങ്ങി ഏഴ് സഹോദരന്മാരും സയ്യിദത്ത് ഉമ്മുഹാനി എന്ന കോയമ്മബീവി, സയ്യിദത്ത് ആയിശബീവി, സയ്യിദത്ത് കുഞ്ഞിമാമി ബീവി, സയ്യിദത്ത് ബഹിയ ചെറിയബീവി, സയ്യിദത്ത് റൗള പൂക്കുഞ്ഞിബീവി, സയ്യിദത്ത് ശൈഖാബീ എന്ന കോയമ്മബീവി, സയ്യിദത്ത് റുഖിയ്യ ബീകുഞ്ഞിബീവി, സയ്യിദത്ത് കുഞ്ഞിബീവി എന്നീ എട്ട് സഹോദരിമാരും പിറന്നു. ഇവരുടെ പരമ്പര വടകരയുടെ സമീപപ്രദേശങ്ങളിലായി താമസിച്ചുവരുന്നു. വന്ദ്യപിതാവിൽ നിന്നു തന്നെ ഖാദിരിയ്യ ത്വരീഖത്ത് സ്വീകരിച്ചു. പിതാവ് ക്രി.വ. 1876 (ഹിജ്റ 1292)ൽ ഇഹലോകവാസം വെടിഞ്ഞു. പിതാവിന്റെ വിയോഗശേഷം താഴങ്ങാടി മഖാമിന്റെയും തറവാടിന്റെയും കൈകാര്യവും ത്വരീഖത്തധികാരവും സിദ്ധിച്ചു.

വൈദ്യശാസ്ത്ര രംഗത്തും പ്രവാചക വൈദ്യത്തിലും വലിയ അവഗാഹമുണ്ടായിരുന്നു. നാട്ടിലും മറുനാട്ടിലുമായി ധാരാളംപേർ അനുഭവസ്ഥരായി തീർന്നിട്ടുണ്ട്.

സയ്യിദ് അബ്ദുള്ള മശ്ഹൂർ കുഞ്ഞിക്കോയതങ്ങൾ വളപട്ടണം പുതിയകത്ത് തറവാട്ടിലെ സയ്യിദത്ത് ആമിന ബീവിയെയാണ് വിവാഹം ചെയ്തത്. ഈ ദാമ്പത്യത്തിൽ സയ്യിദ് മശ്ഹൂർ ഇമ്പിച്ചിക്കോയതങ്ങൾ, സയ്യിദ് അബു മശ്ഹൂർ തങ്ങൾ, സയ്യിദത്ത് ഖദീജാബീവി, സയ്യിദത്ത് കുഞ്ഞാറ്റബീവി (സന്താനങ്ങളില്ല) എന്നിവർ പിറന്നു.

സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങളുടെ അധീനതയിലായിരുന്ന കാലഘട്ടത്തിലാണ് ക്രി.വ.1881 (ഹിജ്റ 1298) താഴങ്ങാടി മഖാം ഇന്ന് കാണുന്ന രീതിയില്‍ പുനര്‍നിര്‍മ്മാണം നടത്തിയത്. അക്കാലത്തെ രണ്ടായിരം രൂപ ചിലവഴിച്ച് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഒരു വര്‍ഷം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. അക്കാലത്തെ വലിയ പ്രമാണിയായിരുന്ന ഹൈന്ദവ സമുദായത്തില്‍പ്പെട്ട മേച്ചിലോട്ട് കുഞ്ഞമ്പുക്കുറുപ്പ് എന്നവര്‍ ഒരു പ്ലാവ് മരം സംഭാവന നല്‍കിയതായി രേഖകളില്‍ കാണാം. കൊത്തുപണികളാല്‍ മരത്തിൽ തീര്‍ത്ത ഉരുപ്പടികളും, തറയോടുകള്‍ പാകിമിനുക്കിയ നിലങ്ങളാലും നവീകരിച്ച മഖാം ഏവരിലും ഒരു വിസ്മയ കാഴ്ചയാണ്. ആത്മീയാനുഭൂതി പകരുന്ന മഖാമിനകത്ത്, സയ്യിദ് സൈന്‍ ഹാമിദ് ചെറുസീതിതങ്ങള്‍, പുത്രി സയ്യിദത്ത് ആയിശാബീവി, പുത്രിഭര്‍ത്താവ് സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍ തങ്ങള്‍ തുടങ്ങി സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങള്‍ വരെയുള്ള പന്ത്രണ്ട് പുണ്യാത്മാക്കളാണ് അന്ത്യവിശ്രമം കൊള്ളുന്നത്. മഖാമിന് പുറത്തും നിരവധി സയ്യിദന്മാരുടെ ഖബറുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ആധുനിക സാങ്കേതികവിദ്യ ഒട്ടും വികസിക്കാത്ത അക്കാലത്ത് ഇത്രയേറെ ശില്പചാരുതയോടെ മഖാം പണികഴിപ്പിച്ചവരുടെ ദീര്‍ഘവീക്ഷണം ഒരിക്കലും വിസ്മരിക്കാനാവാത്തതാണ്.

ആദ്യഭാര്യയുടെ വിയോഗശേഷം, സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങള്‍ വടകര ആനേന്‍റവിട തറവാട്ടിലെ ഹൈദ്രോസ് ഖബീലയില്‍പ്പെട്ട സയ്യിദ് അബ്ദുള്ള ഹൈദ്രോസ് തങ്ങളുടേയും, ആനേന്‍റവിട സയ്യിദത്ത് സുഹറ ഇമ്പിച്ചിബീവിയുടേയും പുത്രി സയ്യിദത്ത് ആമിന ആറ്റബീവിയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍, 1882 മാര്‍ച്ച് 4 (ഹിജ്റ 1299 റ.ആഖിര്‍ 13) ശനിയാഴ്ച, വടകര താഴെയങ്ങാടിയിലെ ആനേന്‍റവിട തറവാട്ടില്‍ വെച്ച് സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ മുല്ലക്കോയതങ്ങള്‍ ഭൂജാതരായി. പുത്രന് ഒമ്പത് വയസ്സ് പ്രായമായിരിക്കെ ഹിജ്റ 1308 ദുല്‍ഹജ്ജ് 10) (ക്രി.വ.1891 ജൂലൈ 16) വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക്  ബലിപെരുന്നാള്‍ ദിനത്തില്‍ ഇഹലോകവാസം വെടിഞ്ഞ സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ കുഞ്ഞിക്കോയതങ്ങള്‍ വടകര താഴങ്ങാടി മഖാമിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. പിതാവിന്‍റെ വിയോഗശേഷം പ്രസിദ്ധമായ താഴങ്ങാടി മഖാമിന്‍റേയും, തറവാടിന്‍റേയും അവകാശവും അധികാരവും സിദ്ധിച്ചത് പുത്രന്‍ സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ മുല്ലക്കോയതങ്ങള്‍ക്കായിരുന്നു.

1. സയ്യിദ് അബ്ദുള്ള മശ്ഹൂര്‍ (മ:1891) (ഹിജ്റ-1308), താഴങ്ങാടി മഖാം, വടകര.

2. സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ (മ:1876) (ഹിജ്റ-1293), താഴങ്ങാടി മഖാം, വടകര.

3. സയ്യിദ് ഹുസൈന്‍ മശ്ഹൂര്‍ (മ:1820) (ഹിജ്റ-1235), താഴങ്ങാടി മഖാം, വടകര.

4. സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ (മ:1780) (ഹിജ്റ-1194), താഴങ്ങാടി മഖാം, വടകര.

5. സയ്യിദ് അബ്ദുറഹ്മാന്‍ മശ്ഹൂര്‍ (1690-1775) (ഹിജ്റ 1101-1189), താഴങ്ങാടി മഖാം, വടകര.

6. സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ (മ:1695) (ഹിജ്റ-1106), യമനിലെ സമ്പല്‍ മഖ്ബറ.

7. സയ്യിദ് അഹമദ് ശിഹാബുദ്ദീന്‍ (മ:1660) (ഹിജ്റ-1070), യമനിലെ സമ്പല്‍ മഖ്ബറ.

8. സയ്യിദ് അലി ഹൈദര്‍ (മ:1620) (ഹിജ്റ-1029), യമനിലെ സമ്പല്‍ മഖ്ബറ.

9. സയ്യിദ് മുഹമ്മദ് ജമാലുദ്ദീന്‍ (മ:1560) (ഹിജ്റ-967), യമനിലെ സമ്പല്‍ മഖ്ബറ.

10. സയ്യിദ് അഹമ്മദ് ശിഹാബുദ്ദീന്‍ : ക്രി.വ.1482 (ഹിജ്റ-886)ല്‍ ഹള്റമൗത്തിലെ തരീമില്‍ ജനിച്ചു, ക്രി.വ.1539 (ഹിജ്റ-946)ല്‍ വിടപറഞ്ഞു. യമനിലെ സമ്പല്‍ മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

11. സയ്യിദ് അബ്ദുറഹ്മാന്‍ : ക്രി.വ.1517 (ഹിജ്റ-923)ല്‍ വിടപറഞ്ഞു. യമനിലെ ഹള്റമൗത്തിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.

12. സയ്യിദ് അലി : ക്രി.വ.1489 (ഹിജ്റ-895)ല്‍ വിടപറഞ്ഞു. ഹള്റമൗത്തിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.

13. സയ്യിദ് അബൂബക്കര്‍ സകറാന്‍ : ക്രി.വ.1418 (ഹിജ്റ-821)ല്‍ വിടപറഞ്ഞു. ഹള്റമൗത്തിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.

14. സയ്യിദ് അബ്ദുറഹ്മാന്‍ സഖാഫ് : ക്രി.വ.1319 (ഹിജ്റ-718)ല്‍ ഹള്റമൗത്തിലെ തരീമില്‍ ജനനം. ക്രി.വ. 1416, സെപ്തംബര്‍ 16ന് (ഹിജ്റ-819) വിടപറഞ്ഞു. ഹള്റമൗത്തിലെ തരീമിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.

15. സയ്യിദ് മുഹമ്മദ് മൗലദ്ദവീല : (1306-1364) (ഹിജ്റ 705-765), തരീമിലെ സമ്പല്‍ മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

16. സയ്യിദ് അലി ഹൈദര്‍ : ക്രി.വ.1309 (ഹിജ്റ-709)ല്‍ വിടപറഞ്ഞു. ഹള്റമൗത്തിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.

17. സയ്യിദ് അലവി : ക്രി.വ.1270 (ഹിജ്റ-669)ല്‍ വഫാത്തായ മഹാന്‍ ഹള്റമൗത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

18. സയ്യിദ് മുഹമ്മദ് ഫഖീഹ് മുഖദ്ദമി തുര്‍ബ (1177-1255) (ഹിജ്റ 574- 653): 80-ാം വയസ്സില്‍ വഫാത്തായ മഹാന്‍ തരീമിലെ സമ്പല്‍ മഖ്ബറയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.

19. സയ്യിദ് അലി ബാഅലവി : ഹള്റമൗത്തിലെ തരീമില്‍ ജനനം. ക്രി.വ. 1232 (ഹിജ്റ-591)ല്‍ വഫാത്തായ മഹാന്‍ സമ്പല്‍ മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

20. സയ്യിദ് മുഹമ്മദ് സ്വാഹിബുല്‍ ളഫാര്‍ (മിര്‍ബാത്) : തരീമിലെ മിര്‍ബാത് പട്ടണത്തില്‍ ജനിച്ചതിനാലാണ് മിര്‍ബാത് എന്ന പേര് സിദ്ധിച്ചത്. ഒമാനിലെ ളുഫാളില്‍ താമസമാക്കിയ മഹാന്‍ ക്രി.വ.1161 (ഹിജ്റ-555)ല്‍ വിടപറഞ്ഞു. ഒമാനിലെ ളുഫാളില്‍ ചരിത്ര പ്രസിദ്ധമായ മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

21. സയ്യിദ് അലി സ്വാഹിബുല്‍ ഖിസം : തരീമിലെ ബൈത്തുല്‍ ജുബൈര്‍ പട്ടണത്തില്‍ ജനനം. ക്രി.വ.1133 (ഹിജ്റ-527)ല്‍ വിടപറഞ്ഞു. തരീമിലെ സമ്പല്‍ മഖ്ബറയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.

22. സയ്യിദ് അലവി : തരീമിലെ ബൈത്തുല്‍ ജുബൈര്‍ പട്ടണത്തില്‍ ജനനം. ക്രി. വ.1118 (ഹിജ്റ-512)ല്‍ വിടപറഞ്ഞ ഇവരുടെ മഖ്ബറ ബൈത്തുല്‍ ജുബൈറില്‍ സ്ഥിതിചെയ്യുന്നു).

23. സയ്യിദ് മുഹമ്മദ് : തരീമിലെ ബൈത്തുല്‍ ജുബൈര്‍ പട്ടണത്തില്‍ ജനിച്ചു. ക്രി.വ.1132 (ഹിജ്റ-527)ല്‍ 56-ാം വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു. ഖബര്‍ ശെരീഫ് ബൈത്തുല്‍ ജുബൈറിലെ ഖുബ്ബയ്ക്കുള്ളില്‍ സ്ഥിതിചെയ്യുന്നു.

24. സയ്യിദ് അലവി : പ്രശസ്ത ജ്ഞാനിയായിരുന്ന ഇവരുടെ വംശം ബനൂ അലവി (ബാഅലവി) എന്നപേരില്‍ അറിയപ്പെട്ടു. ഹള്റമൗത്തില്‍ ജനിച്ച ആദ്യത്തെ സയ്യിദ് വംശജനെന്ന ഖ്യാതി നേടിയ മഹാന്‍ ബാഅലവി സാദാത്തുക്കളുടെ വംശനാഥന്‍ കൂടിയാണ്. അശ്ശൈഖ് ഖുത്തുബുല്‍ ആരിഫുബില്ലാഹി അലവി ക്രി.വ.1207 (ഹിജ്റ-604)ല്‍ ഇഹലോകവാസം വെടിഞ്ഞു.

25. സയ്യിദ് അബ്ദുള്ള എന്ന ഉബൈദുള്ള : ശൈഖുല്‍ മശാഇഖ് ഉബൈദുള്ള ഇറാഖിലെ ബസ്വറയില്‍ ജനിച്ചു. ക്രി.വ.993 (ഹിജ്റ-383)ല്‍ വിടപറഞ്ഞു. മഖ്ബറ സുമല്‍ എന്ന ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്.

26. സയ്യിദ് അഹമ്മദ് മുഹാജിര്‍ : ക്രി.വ.874 (ഹിജ്റ-260)ല്‍ ഇറാഖിലെ ബസ്വറയില്‍ ഭൂജാതനായി. ബാഅലവി പരമ്പരയുടെ നേതാവായിരുന്ന മഹാന്‍ ക്രി.വ.929ല്‍ ഹള്റമൗത്തിലേക്ക് താമസം മാറിയതോടെയാണ് മുഹാജിര്‍ എന്ന നാമകരണം ലഭിച്ചത്. ഇവരുടെ പുത്രന്‍ സയ്യിദ് അബ്ദുള്ള എന്ന ഉബൈദുള്ളാഹിയിലൂടെയാണ് ഈ പരമ്പര നിലനിന്നത്. സയ്യിദ് ഉബൈദുള്ളാഹിയുടെ സന്താനങ്ങളില്‍ പ്രഥമ പുത്രനായ സയ്യിദ് അലവി തികഞ്ഞ മതഭക്തനും പ്രഗത്ഭനായ മതപ്രബോധകനും, പണ്ഡിതശ്രേഷ്ഠനുമായിരുന്നു. സയ്യിദ് അലവിയിലേക്ക് ചേര്‍ത്താണ് ബാഅലവികള്‍ എന്ന് വിളിക്കുന്നത്. യമന്‍, ഹിജാസ്, വെസ്റ്റ് ആഫ്രിക്ക, ഈസ്റ്റ് ആഫ്രിക്ക, ഇന്തോനേഷ്യ തുടങ്ങിയ വിവിധ രാഷ്ട്രങ്ങളിലായി ഏതാണ്ട് ഇവരുടെ അംഗസംഖ്യ പതിനായിരത്തോളം വരും. ക്രി.വ. 956 (ഹിജ്റ-344)ല്‍ അല്‍ ഹസീസിയയില്‍ വെച്ച് വഫാത്താവുകയും, സിയൂണിന് കിഴക്ക് ഏതാനും മൈല്‍ അകലെയായ ഈ സ്ഥലത്ത് അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്നു.

27. സയ്യിദ് ഈസല്‍ നുക്കൈബ് : ക്രി.വ.808 (ഹിജ്റ-192)ല്‍ ജനിച്ച മഹാപണ്ഡിതനും ആത്മജ്ഞാനത്തിന്‍റെ ഉന്നതമായ അറിവിനുടമയുമായിരുന്ന മഹാനവര്‍കള്‍ ക്രി.വ.868 (ഹിജ്റ-254)ല്‍ ഇഹലോകവാസം വെടിഞ്ഞു. ഇറാഖിലെ ബസ്വറയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

28. സയ്യിദ് മുഹമ്മദ് : ക്രി.വ.776 (ഹിജ്റ-159)ല്‍ മദീനയില്‍ ജനിച്ച മഹാന്‍ പാണ്ഡിത്യത്തിന്‍റെ ഉന്നത ശ്രേണിയില്‍ വിരാജിച്ചവരായിരുന്നു. ഇറാഖിലെ ബസ്വറയില്‍ താമസമാക്കി. ക്രി.വ.836 (ഹിജ്റ-221)ല്‍ ഇഹലോകവാസം വെടിഞ്ഞു. ബസ്വറയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

29. സയ്യിദ് അലിയ്യില്‍ ഉറൈളി : മദീനയിലാണ് സയ്യിദ് അലി ഉറൈളിയുടെ ജനനം. പ്രവാചകന്‍റെ ആറാം തലമുറയില്‍പ്പെട്ട ഇമാം അലി ഉറൈളിയെയാണ് ഹള്റമി സയ്യിദന്മാര്‍ അവരുടെ മുന്‍ഗാമിയായി കണക്കാക്കുന്നത്. പിതാവിന്‍റെ വിയോഗശേഷം മദീനയില്‍ നിന്ന് 4 കി.മി. അകലെയുള്ള ഉറൈള് പട്ടണത്തിലെത്തി താമസമാക്കിയതിനാലാണ് ഉറൈള് എന്നപേരില്‍ അറിയപ്പെട്ടത്. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ മഹാന്‍ ക്രി.വ.831 (ഹിജ്റ-216)ല്‍ ഇഹലോകവാസം വെടിഞ്ഞു. ഉറൈളിയിലെ പ്രസിദ്ധമായ മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

30. സയ്യിദ് ജഅഫര്‍ സ്വാദിഖ് : ക്രി.വ.702 (ഹിജ്റ-83 റ.അവ്വല്‍ 17)ന് മദീനയില്‍ ജനിച്ചു. ക്രി.വ.765 (ഹിജ്റ-148 റജബ് 15)ന് വഫാത്തായി. മദീനയിലെ ജന്നത്തുല്‍ ബഖീഇല്‍ അന്ത്യവിശ്രമം കൊള്ളുന്നു.

31. സയ്യിദ് മുഹമ്മദ് ബാഖിര്‍ : ക്രി.വ.677 മെയ് 10 (ഹിജ്റ-57 റജബ് 1)ന് മദീനയില്‍ ജനിച്ചു. ക്രി.വ.733 ജനുവരി 28 (ഹിജ്റ-117 ദുല്‍ ഹജ്ജ് 7)ന് വഫാത്തായി. മദീനയിലെ ജന്നത്തുല്‍ ബഖീഇല്‍ അന്ത്യവിശ്രമം കൊള്ളുന്നു.

32. സയ്യിദ് സൈനുല്‍ ആബിദീന്‍ : ക്രി.വ.659 ജനുവരി 4 (ഹിജ്റ-38 ശഅബാന്‍ 5)ന് മദീനയില്‍ ജനിച്ചു. കടുത്ത പനി മൂലം കൂടാരത്തില്‍ കഴിയേണ്ടിവന്ന ഇമാം സൈനുല്‍ ആബിദീന്‍ എന്ന ഇമാം സജ്ജാദിന് കര്‍ബലയില്‍ ശഹാദത്ത് വരിക്കേണ്ടിവന്നില്ല. ഇമാമത്തിന്‍റെയും നബിപരമ്പയുടെ നിലനില്‍പ്പിനും അല്ലാഹു ഒരു കാരണമുണ്ടാക്കി. പക്ഷെ നിരവധി തവണ ശഹാദത്ത് നുണഞ്ഞപോലെ ഇറാഖിലും സിറിയയിലും മദീനയിലുമൊക്കെ പീഢനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. യസീദിന്‍റെ തടവറയില്‍ തന്നെ ഭാരമുള്ള ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട് സുജൂദില്‍ അല്ലാതെ ആര്‍ക്കും കാണാനായിരുന്നില്ല. അതിനാലാണ് സജ്ജാദ് എന്ന വിളിപ്പേര് ലഭിക്കാന്‍ കാരണം. ക്രി.വ.713 ഒക്ടോബര്‍, 20 (ഹിജ്റ-95 മുഹറം 25)ന് വഫാത്തായി. മദീനയിലെ ജന്നത്തുല്‍ ബഖീഇല്‍ അന്ത്യവിശ്രമം കൊള്ളുന്നു.

33. സയ്യിദ് ഹുസൈന്‍ : ക്രി.വ.625 ഒക്ടോബര്‍ 10 (ഹിജ്റ-4 ശഅ ബാന്‍ 3)ന് മദീനയിലെ ഹിജാസില്‍ ജനിച്ചു. ക്രി.വ. 680 ഒക്ടോബര്‍ 10 (ഹിജ്റ-61 മുഹ റം, 10)ന് ഇറാഖിലെ കര്‍ബലയില്‍ വെച്ച് ശഹീദായി. കര്‍ബലയിലെ മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

34. സയ്യിദത്ത് ഫാത്വിമത്തുല്‍ ബതൂല്‍ : ക്രി.വ.604-ല്‍ മക്കയില്‍ ജനിച്ചു. ക്രി.വ. 632 ആഗസ്റ്റ് 18 (ഹിജ്റ-11)ന് വഫാത്തായി. മദീനയില്‍ അന്ത്യവിശ്രമം കൊള്ളുന്നു), സൗജത്ത് സയ്യിദ് അലിയ്യിബ്നു അബീത്വാലിബ് ക്രി.വ.601 സെപ്തംബര്‍ 15ന് മക്കയില്‍ ജനിച്ചു. ക്രി.വ. 661 ജനുവരി 29 (ഹിജ്റ- 40 റംസാന്‍ 21)ന് ഇറാഖിലെ കൂഫയില്‍ വെച്ച് വഫാത്തായി. ഇറാഖ് നജഫിലെ ഇമാം അലി മസ്ജിദില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

35. സയ്യിദുനാ മുഹമ്മദ് മുസ്തഫ (സ.അ) ക്രി.വ. 570-ല്‍, അബ്ദുള്ള-ആമിന ദമ്പതിമാരുടെ പുത്രനായി മക്കയിലെ ഹിജാസില്‍ ഭൂജാതരായി. സര്‍വ്വലോകങ്ങള്‍ക്കും അനുഗ്രഹമായിക്കൊണ്ട് അന്ത്യപ്രവാചകനായി നിയോഗിക്കപ്പെട്ടു. 63 വര്‍ഷത്തെ മഹിതവും, മാതൃകാപരവുമായ ഭൗതിക ജീവിതത്തിന് ശേഷം ക്രി.വ. 632 ജൂണ്‍ 8 (ഹിജ്റ 11 റ.അ വ്വല്‍ 12)ന് തിങ്കളാഴ്ച മദീനയില്‍വെച്ച് വഫാത്തായി. മദീനയിലെ റൗളാശരീഫില്‍ അന്ത്യവിശ്രമം കൊള്ളുന്നു.