ക്രി.വ. 1687 (ഹിജ്റ 1099)ല്‍ യമനിലെ ഹളര്‍മൗത്തില്‍ ജനിച്ച്, പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബാല്യത്തില്‍ തന്നെ ക്രി.വ. 1703 (ഹിജ്റ 1115)ല്‍ കോഴിക്കോട്ടേക്ക് കപ്പല്‍ കയറുകയും പിന്നീട് പൊന്നാനിയില്‍ വന്ന് താമസമാക്കുകയും ചെയ്ത ഖാദിരിയ്യ ത്വരീഖത്തിന്‍റെ ശൈഖും വലിയ്യുമായ ഖുത്തുബുസ്സമാന്‍ സയ്യിദ് അബ്ദുറഹിമാന്‍ അല്‍ ഹൈദ്രോസ് തങ്ങള്‍ (ഖ.സി) അവര്‍കളുടെ സന്താനപരമ്പരയില്‍പ്പെട്ട സയ്യിദ് മുഹ്ളാര്‍ ഹൈദ്രോസ് കോയഞ്ഞിക്കോയതങ്ങളുടെ പുത്രനായി കഥാപുരുഷന്‍ സയ്യിദ് അബ്ദുള്ള ഹൈദ്രോസ് ഇമ്പിച്ചിക്കോയതങ്ങള്‍ പൊന്നാനി അദ്നയില്‍ പടിഞ്ഞാറകം തറവാട്ടില്‍ ജനിച്ചു. രിഫാഈയ്യ ത്വരീഖത്തിന്‍റെ ശൈഖും, രിഫാഈ കുത്താറാത്തീബിന് നേതൃത്വവും നല്‍കിയിരുന്ന സയ്യിദ് ഹൈദ്രോസ് കുഞ്ഞിക്കോയതങ്ങള്‍ സഹോദരനാണ്. ഇവര്‍ പുറാട്ട് തങ്ങള്‍ എന്നും, ഹയാത്ത് തങ്ങള്‍ എന്നും അറിയപ്പെട്ടിരുന്നു.
മലബാറില്‍ പുകള്‍പ്പെറ്റ പൊന്നാനിയിലെ പ്രമുഖ സയ്യിദ് തറവാടായ വെട്ടം പോക്കിരിയാനകം ക്രി.1884 (ഹിജ്റ 1301)ല്‍ ആണ് നിര്‍മ്മിക്കപ്പെട്ടത്. പ്രസ്തുത ഭവനത്തിലെ സയ്യിദത്ത് അലവിയ്യ ഇമ്പിച്ചിബീവി ശരീഫയുടെയും, കോഴിക്കോട് കാപ്പാട് സ്വദേശി സയ്യിദ് ഉമര്‍ കോയഞ്ഞിക്കോയതങ്ങളുടെയും പുത്രി സയ്യിദത്ത് ഫാത്വിമ കുഞ്ഞിബീവി ശരീഫയെയാണ് അദ്നയില്‍ സയ്യിദ് അബ്ദുള്ള ഹൈദ്രോസ് ഇമ്പിച്ചിക്കോയതങ്ങള്‍ വിവാഹം ചെയ്തത്.
വിവാഹശേഷം വധൂഗൃഹമായ വെട്ടം പോക്കിരിയാനകം തറവാട്ടില്‍ തങ്ങള്‍ താമസമാരംഭിച്ചു. തുടര്‍ന്ന് സാമൂഹ്യ മത ആത്മീയരംഗങ്ങളില്‍ നിറഞ്ഞുനിന്ന തങ്ങളുടെ ഖ്യാതിയോടൊപ്പം തറവാടിന്‍റെ നാമവും പ്രസിദ്ധമായി. സര്‍വ്വാദരണീയന്‍ ഖിലാഫത്ത് കമ്മിറ്റി പ്രസിഡണ്ട് മഊനത്തുല്‍ ഇസ്ലാം സഭയുടെ ആരംഭകാലം മുതലുള്ള മാനേജിംങ്ങ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ തങ്ങള്‍ അറിയപ്പെട്ടു.
തങ്ങള്‍ അവര്‍കളുടെ ദാമ്പത്യത്തില്‍ വെട്ടം പോക്കിരിയാനകത്ത് സയ്യിദത്ത് നഫീസ കുഞ്ഞാറ്റബീവി, സയ്യിദ് ഹൈദ്രോസ് കോയഞ്ഞിക്കോയതങ്ങള്‍, സയ്യിദ് അബൂബക്കര്‍ ഹൈദ്രോസ് ചെറുകോയതങ്ങള്‍ എന്ന വി.പി.സി തങ്ങള്‍ (മുന്‍ എം.എല്‍.എ) എന്നിവര്‍ ജനിച്ചു.
ആത്മീയരംഗത്ത് ഏറെ പ്രസിദ്ധനായിരുന്ന തങ്ങള്‍ ആബാലവൃദ്ധം ജനങ്ങളുടെ ആശ്രയവും അഭയകേന്ദ്രവുമായിരുന്നു. കൂടാതെ വലിയൊരു അനുയായി സമൂഹത്തിന്‍റെ അധിപന്‍ കൂടിയായിരുന്നു.
1921ലെ മലബാര്‍ കലാപത്തോടനുബന്ധിച്ച് പൊന്നാനിയുടെ സമാധാനം നിലനിര്‍ത്താന്‍ ഈ തറവാട് സുപ്രധാന പങ്കുവഹിച്ച ഒരു സംഭവം ഇങ്ങിനെ സംഗ്രഹിക്കാം.
പൊന്നാനിയിലെ പുകള്‍പെറ്റ സയ്യിദ് തറവാടായ വെട്ടംപോക്കിരിയകത്തെ സയ്യിദത്ത് നഫീസ കുഞ്ഞാറ്റബീവി ശരീഫയുടെ നിക്കാഹ്. 1921 ആഗസ്റ്റ് 21ന് ആയിരുന്നു. ബീവിയുടെ പിതാവ് അദ്നയില്‍ പടിഞ്ഞാറകത്ത് സയ്യിദ് അബ്ദുള്ള ഹൈദ്രോസ് ഇമ്പിച്ചിക്കോയതങ്ങളുടെ പ്രൗഢിക്കും പ്രതാപത്തിനും അനുയോജ്യമായ രീതിയില്‍ നാട്ടിലും മറുനാട്ടിലും ഒന്നാകെ ക്ഷണിച്ചായിരുന്നു മംഗല്യം. ഇല്ലായ്മയുടെ നാളുകളായിരുന്ന ആ അവസരത്തില്‍ കടലോരം കൊടുംവറുതിയിലും ഒരുനേരത്തെ ഭക്ഷണം പാവങ്ങള്‍ക്ക് പരമപ്രധാനവുമായിരുന്നു. പാവങ്ങളുടെ പ്രിയപ്പെട്ടവനായ തങ്ങള്‍ അവരെ പ്രത്യേകം ക്ഷണിക്കാന്‍ മറന്നില്ല.
മാസങ്ങള്‍ക്കു മുന്‍പ് പറഞ്ഞുറപ്പിച്ച നിക്കാഹ് ആയതിനാല്‍, മികച്ച ആസൂത്രണ മികവോടെയായിരുന്നു മുന്നൊരുക്കങ്ങളെല്ലാം. കോഴിക്കോട് ജില്ലയിലെ ഫറോക്കിനടുത്ത് വാഴക്കാട് ആക്കോട് പ്രദേശത്തെ ജീലാനി ഖബീലയിൽപെട്ട സുമുഖനായ സയ്യിദാണ് വരൻ. ഇതിനിടയിലാണ് ഇടിത്തീവീണ് പെട്ടെന്ന് കത്തിപ്പടര്‍ന്നതുപോലെ കലാപം തെക്കെ മലബാറില്‍ വ്യാപിച്ചത്.
വിവരസാങ്കേതികവിദ്യ വികസിക്കാത്ത അക്കാലത്ത് സന്ദേശങ്ങള്‍ കൈമാറാന്‍ ദൂതനെ അയക്കുകയോ ടെലഗ്രാം അടിക്കുകയോ തന്നെ വേണം. അതിനാല്‍ തത്സമയം നിക്കാഹിന്‍റെ ദിവസം മാറ്റിവെക്കാനും പ്രയാസം. തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെയായിരുന്നു പ്രസ്തുത ദിവസം പുലര്‍ച്ചെ മുതലുള്ള ഇമ്പിച്ചിക്കോയതങ്ങളുടെ ഓരോ കരുനീക്കവും.
അല്ലറചില്ലറ അനിഷ്ടസംഭവങ്ങള്‍ ഒഴിച്ചാല്‍ മഖ്ദൂമാരുടെ ആഗമനം തൊട്ട് മൂന്ന് നൂറ്റാണ്ടിലധികമായി മതേതര മൂല്യങ്ങള്‍ക്ക് പോറലേല്‍ക്കാതെ സംരക്ഷിക്കുന്നതിന് മലബാറിന് തന്നെ മാതൃകയായിരുന്ന പൊന്നാനിയില്‍ തുടര്‍ന്നും യാതൊന്നും സംഭവിക്കരുതേ എന്നായിരുന്നു ജാതിമതഭേതമന്യേ സര്‍വ്വരുടേയും മനമുരുകിയ പ്രാര്‍ത്ഥന.
സര്‍വ്വവിധ സൗകര്യങ്ങളും ഒരുക്കി അലങ്കാരപ്പൊലിമയോടുകൂടിയുള്ള വിശാലമായ പന്തല്‍ വെട്ടംപോക്കിരിയകം തറവാട് മുറ്റത്ത് ദിവസങ്ങള്‍ക്കു മുമ്പുതന്നെ സജ്ജീകരിച്ചിരുന്നു. അക്കാലത്ത് പൊന്നാനിയിലെ പ്രധാന കല്ല്യാണങ്ങളെല്ലാം ചുരുങ്ങിയത് മൂന്നുദിവസം നീണ്ടുനില്‍ക്കും. റോഡ് ഗതാഗതം ഇന്നത്തെപോലെ വികസിക്കാത്ത അക്കാലത്ത് ജലഗതാഗതത്തിനായിരുന്നു പ്രാമുഖ്യം. വേലിയേറ്റഗതിയനുസരിച്ച് രാത്രികളിലാണ് അധികവും വഞ്ചികളുടെ സഞ്ചാരം.
വീടിന്‍റെ പിന്‍വശത്തുകൂടി ഒഴുകുന്ന കനോലി കനാലിലൂടെ കൊച്ചി തൈക്ക്യാവ്, ആലുവ, തോട്ടുമുഖം, കൊടുങ്ങല്ലൂര്‍, ചാവക്കാട്, വെളിയങ്കോട്, തിരൂര്‍, ചാലിയം പ്രദേശങ്ങളില്‍ നിന്ന് കെട്ടുവള്ളങ്ങളിലും, വഞ്ചികളിലും, കരയിലൂടെ മഞ്ചലുകളിലും, കാളവണ്ടിയിലും, കുതിരവണ്ടിയിലും ബന്ധുമിത്രാദികള്‍ പുലര്‍ച്ചെ മുതല്‍ എത്തിച്ചേര്‍ന്നു.
നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നും എത്തിയ സ്ത്രീജനങ്ങള്‍ വീടിന്‍റെ അകത്തളത്തിലും, പുരുഷന്മാര്‍ പന്തലിലും സംഗമിച്ചു. ഇവിടെ അക്കാലത്തെ കല്ല്യാണങ്ങള്‍ രാത്രികളിലാണ് നടന്നിരുന്നത്. വരന്‍റെ വീട്ടുകാര്‍ അകലെനിന്നും എത്തേണ്ടവരായിരുന്നതിനാല്‍ രാത്രിയില്‍ തന്നെയാണ് നിക്കാഹും നിശ്ചയിച്ചത്.
സന്ധ്യമയങ്ങിയതോടെ പെട്രോമാക്സ് ലൈറ്റുകളും, കാന്തവിളക്കുകളും വീടും പരിസരവും പ്രകാശം വിതറി. കോലായയിലും, പടാപ്പുറത്തും, കൊട്ടിലിലും, അകത്തളങ്ങളിലും, ചായ്പിലും അതിഥികളുടെ കോലാഹലവും കൂട്ടച്ചിരികളും. മുറ്റത്തെ പന്തലില്‍ പണ്ഡിതന്മാരുടേയും, നാട്ടുകാരണവന്മാരുടേയും, പൗരപ്രുഖരുടേയും നിറഞ്ഞ സദസ്സ്. നശീദ, മദ്ഹ് ബൈത്തുകളുടെ ഈരടികള്‍ ഈണത്തില്‍ ചൊല്ലിക്കൊണ്ടുള്ള മൊല്ലാക്കമാരുടേയും സില്‍ബന്ദികളുടേയും അറവനമുട്ടും കോല്‍ക്കളിയും. കലാപത്തിന്‍റെ അലയടികള്‍ ഏശാത്തതുപോലെ എല്ലാം ആഹ്ലാദമയം.
ഈ അവസരത്തിലാണ് ഏതാനും ചിലര്‍ ഓടിവന്ന് ഇമ്പിച്ചിക്കോയതങ്ങളോട് വലിയ തങ്ങളെ.. പറ്റിച്ചു. ചമ്രവട്ടം പള്ളിപ്പുറത്തുകാരന്‍ അവുതലുവിന്‍റെ നേതൃത്വത്തില്‍ മുന്നൂറോളം ലഹളക്കാര്‍ വാരിക്കുന്തങ്ങളും കുറുവടികളും വടിവാളുകളുമായി അങ്ങാടി പാലത്തിനടുത്ത് ഇതാ എത്തിയിരിക്കുന്നു. താലൂക്കാഫീസും ഖജനാവും പോലീസ് സ്റ്റേഷനും അങ്ങാടിയിലെ ധനാഢ്യ തറവാടുകളായ രായിച്ചന്‍റകവും കൊങ്ങണംവീടും തകര്‍ക്കുമെന്നാണ് കേള്‍ക്കുന്നത്.
കേളപ്പന്‍റെ നേതൃത്വത്തില്‍ തല്‍ക്കാലം നമ്മുടെ ആളുകള്‍ സുരക്ഷാവലയം തീര്‍ത്തിരിക്കുന്നു. പാലം കടന്നാല്‍ പിന്നത്തെ സ്ഥിതി പറയണോ തങ്ങളേ. ഇത് കേട്ടമാത്രയില്‍ മംഗല്യ സദസ്സിലാകെ മ്ലാനത പരന്നു. സദസ്സാകമാനം നിശബ്ദമായി. തങ്ങളേ, കേളപ്പനും രാമന്‍മേനോന്‍ വക്കീലും പഞ്ചിലയകത്ത് മുഹമ്മദാജിയും മക്കി ഇമ്പിച്ചിയും ബാലകൃഷ്ണമേനോനും പറഞ്ഞിട്ടൊന്നും അവര്‍ അടങ്ങുന്നില്ല. രാമന്‍മേനോന്‍റെ ചുമലില്‍ കയറിയിരുന്ന് കേളപ്പന്‍ ആവര്‍ത്തിച്ചു ഇങ്ങിനെ പറയുകകൂടി ചെയ്തു.
"അല്ലയോ സുഹൃത്തുക്കളേ, ദയവായി അല്‍പ്പമൊന്നു ശ്രദ്ധിക്കൂ. ഞങ്ങള്‍ നിങ്ങളുടെ ഗുണകാംക്ഷികളാണ്. നിങ്ങള്‍ സ്വീകരിച്ച രീതികളില്‍ ഞങ്ങള്‍ക്ക് വിയോജിപ്പുണ്ട്. നമ്മുടെ മാര്‍ഗ്ഗം ശാന്തിയും സമാധാനവുമാണ്. അതിലൂടെ ലക്ഷ്യം നേടാനാണ് നമ്മുടെ ദേശീയ നേതാക്കളുടെ ആഹ്വാനം. ഈ സാഹസകൃത്യങ്ങളുടെ തുടര്‍ വൈഷമ്യങ്ങള്‍ നിങ്ങള്‍ ഗ്രഹിക്കണം. അതുകൊണ്ട് ശാന്തരാകൂ. നമുക്ക് കാര്യങ്ങള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ചചെയ്യാം".
ആത്മാര്‍ത്ഥതയും നേതൃഗാംഭീര്യവും തുളുമ്പുന്ന ആ വാക്കുകള്‍ ആദ്യം ലഹളക്കാര്‍ ചെവിക്കൊണ്ടില്ല. എങ്കിലും പ്രതികാരവാഞ്ഛ അല്‍പ്പമൊന്ന് ശാന്തമായപ്പോള്‍ പാലം കടന്ന് അങ്ങാടിയിലെ ഖിലാഫത്ത് കമ്മിറ്റി ഓഫീസിലും പരിസരത്തും അവര്‍ സംഗമിച്ചു. കേളപ്പന്‍റേയും സംഘത്തിന്‍റേയും നാട്ടുകാരുടേയും അഭ്യര്‍ത്ഥനകള്‍ ചെവിക്കൊള്ളാന്‍ അപ്പോഴും അവര്‍ മടിച്ചു. കേളപ്പന്‍റെ ആഹ്വാനത്തെ തുടര്‍ന്ന് സമരഭടന്മാരുടെ മനസ്സില്‍ ആളിപ്പടര്‍ന്നിരുന്ന പ്രതികാര കനലുകള്‍ പൂര്‍ണ്ണമായി അണഞ്ഞിരുന്നില്ല. സംഗതികളുടെ ഗൗരവം സശ്രദ്ധം വീക്ഷിച്ച ഇമ്പിച്ചിക്കോയതങ്ങള്‍ ഏതാനും സഹപ്രവര്‍ത്തകരുമൊത്ത് ലഹളക്കാരെ ലക്ഷ്യമാക്കി ധൃതിയില്‍ നടന്നു.
ഇശാ നമസ്കാരാനന്തരം ലഹളക്കാര്‍ അഭിമുഖീകരിച്ചത് നീളന്‍കുപ്പായവും നമസ്ക്കാരത്തഴമ്പും തലയില്‍ തൊപ്പിക്കുമുകളില്‍ പ്രൗഢമായ വട്ടക്കെട്ടും അണിഞ്ഞ് ശാന്തനായി വന്ന ഇമ്പിച്ചിക്കോയതങ്ങളുടെ നയചാതുര്യത്തോടെയുള്ള അഭ്യര്‍ത്ഥനയാണ്.
"പ്രിയ മക്കളെ, മുസ്ലിം സഹോദരങ്ങളെ, ഇത് ചെറിയ മക്കയാണ്. മലബാറിന്‍റെ പകുതിയോളം വിസ്തീര്‍ണ്ണമുള്ള താലൂക്കിന്‍റെ ആസ്ഥാനവവും സാമൂതിരി രാജാവ് കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിച്ചിരുന്ന അദ്ദേഹത്തിന്‍റെ രണ്ടാം തലസ്ഥാനവുമാണ്. ഇവിടെ അങ്ങാടി പ്രദേശത്ത് മുസ്ലീങ്ങള്‍ അല്ലാതെ മറ്റാരും വസിക്കുന്നില്ല. ഹൈന്ദവ സുഹൃത്തുക്കളും, മുസ്ലീങ്ങളും നൂറ്റാണ്ടുകളായി തികഞ്ഞ മതമൈത്രിയോടെയാണ് ഇവിടെ ജീവിക്കുന്നത്. മാത്രമല്ല, ഇന്ന് എന്‍റെ പൊന്നുമകള്‍ കുഞ്ഞാറ്റയുടെ നിക്കാഹാണ്. ഞാന്‍ നടത്തുന്ന തറവാട്ടിലെ ആദ്യ അടിയന്തിരമായതിനാല്‍ ദിവസങ്ങള്‍ നീണ്ട അദ്ധ്വാനത്താല്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നിങ്ങള്‍ ശാന്തരായി എല്ലാവരും എന്‍റെ കൂടെവന്ന് എന്‍റെ മകളുടെ നിക്കാഹ് ഭംഗിയാക്കിത്തരണം". സമരനേതാവ് അവുതലുവിനെ ചേര്‍ത്തുപിടിച്ചു കൊണ്ട് ഇമ്പിച്ചിക്കോയതങ്ങളുടെ അഭ്യര്‍ത്ഥന കൂടിയായപ്പോള്‍ അവര്‍ തികച്ചും ശാന്തരായി.
അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കലക്ടര്‍ തോമസും, പോലീസ് സൂപ്രണ്ട് ഹിച്ച് കോക്കും, സര്‍ക്കാര്‍ പക്ഷവും, പട്ടാളവും കോഴിക്കോട്ടേക്ക് രക്ഷപ്പെടാതിരിക്കാന്‍ തലേദിവസം രാത്രി തന്നെ സമരഭടന്മാര്‍ പരപ്പനങ്ങാടിയിലെ റെയില്‍വെ സ്റ്റേഷനും റെയില്‍പ്പാളങ്ങളും തകര്‍ത്തിരുന്നു. തന്മൂലം വരനും സംഘവും നിക്കാഹിന് എത്തിച്ചേരാന്‍ പറ്റാതെ തിരിച്ചുപോയെന്ന അശുഭ വാര്‍ത്തയാണ് തങ്ങളുടെ ചെവിയിലെത്തിയത്. എല്ലാം വിധിപോലെ വരട്ടെ എന്ന ആശ്വാസത്തോടെ അദ്ദേഹം സ്വദേശത്തിന്‍റെ രക്ഷയ്ക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലനായി.
ഇമ്പിച്ചിക്കോയ തങ്ങളോടൊപ്പം തക്ബീര്‍ വിളികളോടെ ലഹളക്കാരുടെ മംഗല്ല്യ പന്തലിലേക്കുള്ള ആഗമനം ദര്‍ശിച്ച സദസ്സ് പെട്ടെന്ന് ഇളകി. അങ്കലാപ്പിലായി പലരും പല ഭാഗത്തേക്ക് ചിന്നിച്ചിതറി. ഉടനെ ഇമ്പിച്ചിക്കോയതങ്ങളുടെ ആഹ്വാനം. ആരും ഭയപ്പെടരുത്. ഓടരുത്. ഇത് നമ്മുടെ സുഹൃത്തുക്കളും മാന്യ അതിഥികളുമാണ്. അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു.
പ്രതികാരവാഞ്ഛയുടെ കനലുകള്‍ അണഞ്ഞ് പോരാട്ടവീര്യം അല്‍പ്പമൊന്ന് കുറഞ്ഞപ്പോള്‍ സമരഭടന്മാരെ കഴിഞ്ഞ ദിവസത്തെ വിശപ്പും ദാഹവും കാര്യമായി അലട്ടിത്തുടങ്ങി. ഇരിപ്പിടങ്ങളില്‍ ശാന്തരായി ഉപവിഷ്ടരാകും മുമ്പുതന്നെ ചെമ്പുകളില്‍ കലക്കിവെച്ചിരുന്ന പഞ്ചസാരവെള്ളം മതിവരോളം കുടിച്ചു ദാഹം തീര്‍ത്തു. ഒരു ചാക്ക് പഞ്ചസാര കലക്കി എന്നാണ് പഴമക്കാരുടെ വാമൊഴി.
തുടര്‍ന്ന് സുഭിക്ഷമായി ഭക്ഷണവും കഴിച്ച് രാത്രിയിലെ മഴയുടേയും കാറ്റിന്‍റേയും കുളിരില്‍ സര്‍വ്വരും സുഖനിദ്രയിലാണ്ടു. ഖിലാഫത്ത് ഫണ്ടിലേക്ക് സദസ്സില്‍നിന്ന് സ്വരൂപിച്ചെടുത്ത 2500 രൂപയുടെ കിഴിയുമായി പിറ്റേന്ന് പുലര്‍ച്ചെ ചമ്രവട്ടം കടവിലൂടെ തിരൂരിലേക്കുതന്നെ ലഹളക്കാര്‍ യാത്രതിരിച്ചു.
കേളപ്പന്‍റെ ചരിത്രമെഴുതിയ പ്രൊഫ. എം. പി. മന്മഥന്‍ രചിച്ച കേളപ്പന്‍ എന്ന പുസ്തകത്തിലെ ഒരു ചെറുത്തുനില്‍പ്പിന്‍റെ കഥ എന്ന അധ്യായത്തില്‍ സംഭവം വിവരിക്കുന്നത് ഇങ്ങിനെ സംഗ്രഹിക്കാം.
"ലഹളക്കാരെ തടഞ്ഞ കേളപ്പന്‍റേയും കൂട്ടരുടേയും അഹിംസാത്മക പ്രതിരോധം അങ്ങിനെ അധികം നീണ്ടുനില്‍ക്കാനിടയില്ല. അവരുടെ സമയോചിതമായ പ്രവൃത്തിയില്‍ സന്തുഷ്ടനായ ഒരാള്‍ (തങ്ങള്‍) ലഹളക്കുവന്ന കൂട്ടരെ സമീപിച്ചു പറഞ്ഞു: കുട്ടികളേ, നിങ്ങള്‍ക്കു ഭക്ഷണത്തിനു വേണ്ടതെല്ലാം ഞാനൊരുക്കിവെച്ചിട്ടുണ്ട്. ഒന്നു കൂടെവന്ന് ഭക്ഷണം കഴിക്കൂ. എന്നിട്ട് നമുക്ക് ഒന്നിച്ചിരുന്ന് മേല്‍ വേണ്ടതെല്ലാം ആലോചിക്കാം.
തങ്ങളുടെ ക്ഷണം ലഹളക്കാര്‍ സ്വീകരിച്ച് അദ്ദേഹത്തിന്‍റെ വീട്ടിലേക്കുപോയി. തങ്ങളുടെ വീട്ടില്‍ അന്നൊരു വിവാഹാഘോഷമായിരുന്നു. ലഹള നടത്തി പലയിടത്തും ചുറ്റിത്തിരിഞ്ഞ് വിശന്നുവലഞ്ഞ ലഹളക്കാര്‍ ആര്‍ത്തിയോടെ ഭക്ഷണം കഴിച്ചു. ഈ സമയത്ത് നല്ല മഴപെയ്തു. ലഹളക്കാര്‍ ഒന്നും ചെയ്യാന്‍ വയ്യാതെ കുറേ നേരം അവിടെയിരുന്നു. ഈ തക്കംനോക്കി കേളപ്പന്‍ അവരെ വീണ്ടും സമീപിച്ചു.
ലഹളയ്ക്കൊരുങ്ങാതെ മടങ്ങിപ്പോകണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ചു. അത് ഫലിച്ചു".
തല്‍ക്കാലം ബീവിയുടെ നിക്കാഹ് മുടങ്ങിയെങ്കിലും വിപുലമായ സജ്ജീകരണങ്ങളോടെ പിന്നീട് പൊന്നാനി വലിയ ജാറത്തിങ്കല്‍ സയ്യിദ് അബൂബക്കര്‍ സഖാഫ് ഇമ്പിച്ചിക്കോയതങ്ങള്‍, സയ്യിദത്ത് നഫീസ കുഞ്ഞാറ്റബീവിയെ വിവാഹം ചെയ്തു.
ആയിരങ്ങളുടെ അത്താണിയും പൊന്നാനിയുടെ തേജസ്സുമായ അദ്നയില്‍ പടിഞ്ഞാറകത്ത് സയ്യിദ് അബ്ദുള്ളാഹില്‍ ഹൈദ്രോസ് ഇമ്പിച്ചിക്കോയതങ്ങള്‍ 1934 ജൂണ്‍ 17 (ഹിജ്റ 1353 റ.അവ്വൽ 4) തിങ്കളാഴ്ച വെട്ടം പോക്കിരിയാനകത്ത് തറവാട്ടില്‍ വെച്ച് ഇഹലോകവാസം വെടിഞ്ഞു. പൊന്നാനി തെക്കേപ്പള്ളി ഖബര്‍സ്ഥാനിന് സമീപത്തെ ഹൈദ്രോസ് സയ്യിദന്മാരുടെ ഖബര്‍സ്ഥാന്‍ അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
പൊന്നാനി ജനതയുടെ മനോമുകരത്തില്‍ വെള്ളിവെളിച്ചമായി ഇന്നും സയ്യിദവര്‍കള്‍ സ്മരിക്കപ്പെടുന്നു.